ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്: ക്രിസ്‌ത്യന്‍ സഭകളുടെ പിന്തുണ ആര്‍ക്ക് ? ചങ്കിടിപ്പോടെ മുന്നണികള്‍ - Christian churches election support

author img

By ETV Bharat Kerala Team

Published : Apr 22, 2024, 8:15 PM IST

സഥാനാര്‍ഥികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ച് ക്രിസ്‌ത്യന്‍ സഭകൾ. ചില സഭകള്‍ പിന്തുണ പരസ്യമാക്കിക്കഴിഞ്ഞു, എല്ലാ മുന്നണികളോടും സമദൂരം പ്രഖ്യാപിച്ച് മറ്റ് ചിലർ...

CHRISTIAN CHURCHES ELECTION SUPPORT  LOKSABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് ക്രിസ്‌തീയ സഭ  LOKSABHA ELECTION KERALA
CHRISTIAN CHURCHES ELECTION SUPPORT

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് കഷ്‌ടിച്ച് നാല് ദിവസം മാത്രം ശേഷിക്കെ ക്രിസ്‌ത്യന്‍ സഭകളുടെ പരസ്യ പിന്തുണ സഥാനാര്‍ഥികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നു. ഇനിയും നിലയ്‌ക്കാതെ തുടരുന്ന മണിപ്പൂര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്രിസ്‌തീയ സമൂഹത്തിന്‍റെ പിന്തുണ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് കൂടുതല്‍ അനുകൂലമാകുക തങ്ങള്‍ക്കായിരിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കു കൂട്ടല്‍.

രാഹുല്‍ ഗാന്ധിയുടെ കലാപബാധിത പ്രദേശ സന്ദര്‍ശനവും ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില്‍ നിന്നാരംഭിച്ചതുമെല്ലാം യുഡിഎഫിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എങ്കിലും ഇതിനകം ചില സഭകള്‍ പിന്തുണ പരസ്യമാക്കി കഴിഞ്ഞു. പരസ്യമായി ഒരു മുന്നണിക്ക് ഇതിനകം പിന്തുണ പ്രഖ്യാപിച്ച രംഗത്തു വന്നത് യാക്കോബായ സഭയാണ്.

ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്‌ക്കുമെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്ത ട്രസ്‌റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു. സഭ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലിന് തിരിച്ചുള്ള നന്ദി സൂചകമാണ് പിന്തുണയെന്നാണ് സഭയുടെ വിശദാകരണം. തീരുമാനം വിശ്വാസികള്‍ ശക്തമായി ഏറ്റെടുത്താല്‍ മധ്യ കേരളത്തില്‍ ഒരു പരിധിവരെ സഹായകമായേക്കും. കേരളത്തില്‍ ഏകദേശം 30 ലക്ഷത്തിലേറെ സഭ വിശ്വാസികളുണ്ടെന്നാണ് കണക്ക്.

അതേസമയം സഭ തര്‍ക്കത്തില്‍ യാക്കോബായ സഭയുമായി തര്‍ക്കത്തിലുള്ള ഓര്‍ത്തഡോക്‌സ് സഭ എല്ലാ മുന്നണികളോടും സമദൂരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ മുന്നണികളോടും തുല്യ അകലം എന്നതാണ് തങ്ങളുടെ നിലപാടെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ അറിയിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളിലും സഭയ്‌ക്ക് ഇതായിരുന്നു നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സഭയ്ക്കും മധ്യ കേരളത്തില്‍ പ്രത്യേകിച്ചും കോട്ടയം, പത്തനതിട്ട, എറണാകുളം ജില്ലകളില്‍ വ്യക്തമായ സ്വാധീനമുണ്ട്. അതേസമയം കേരളത്തില്‍ തെക്കേയറ്റം മുതല്‍ ഏകദേശം തൃശൂര്‍ വരെ പ്രത്യേകിച്ചും തീരമേഖലയില്‍ പടര്‍ന്നു കിടക്കുന്ന ലത്തീന്‍ സഭയ്‌ക്ക് കേരളത്തില്‍ 12 രൂപതകളാണുള്ളത്. ഒരു രൂപതയ്‌ക്ക് കീഴില്‍ ഏകദേശം 3.5 ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് കണക്കാക്കുന്നു.

സഭ മുന്നണികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിഴിഞ്ഞം സമരത്തിന് ശേഷം തങ്ങളുടെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണുയര്‍ത്തി രംഗത്തുവന്നിരുന്നു. അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ തന്നെ ഇത്തരമൊരാരോപണുയര്‍ത്തി എന്നത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പത്തെ ഞായറാഴ്‌ച സഭയുടെ പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലാണ് പരാമര്‍ശം.

മാത്രമല്ല, വിഴിഞ്ഞം സമര കാലത്ത് സര്‍ക്കാര്‍ സഭാംഗങ്ങളോടും ബിഷപ്പ് ഉള്‍പ്പടെ വൈദിക സമൂഹത്തോടും ശത്രുതാപരമായ സമീപനം സ്വീകരിച്ചു എന്നൊരു പൊതുവികാരവും സഭ നേതൃത്വത്തിനുണ്ട്. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ പിന്തുണ യുഡിഎഫിനാണെന്നാണ് കരുതേണ്ടത്.

മണിപ്പൂര്‍ കലാപത്തില്‍ ഒരു വിഭാഗത്തെ മാത്രം തെരഞ്ഞെടുപിടിച്ച് അക്രമിക്കുന്നതിനുള്ള രോഷവും സഭാംഗങ്ങളില്‍ ശക്തമായ അമര്‍ഷമായി നിലനില്‍ക്കുന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, എറണാകുളം ലോക്‌സഭ മണ്ഡലങ്ങളില്‍ സഭാംഗങ്ങളുടെ വോട്ട് നിര്‍ണായകമാകും. സംസ്ഥാനത്ത് നിര്‍ണായക സ്വാധിനുമള്ള സീറോ മലബാര്‍ സഭ പരസ്യ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

സഭയ്‌ക്ക് എറണാകുളം-അങ്കമാലി, ചങ്ങനാശേരി, തൃശൂര്‍, തലശേരി, കോട്ടയം അതിരൂപതകളാണുള്ളത്. ഇടയ്‌ക്ക് സഭയിലെ ചില മേലധ്യക്ഷന്‍മാര്‍ ബിജെപി ചായ്‌വ് പരസ്യമാക്കുകയും ബിജെപി അഖിലേന്ത്യ നേതൃത്വം മുന്‍കൈ എടുത്ത് ബന്ധം ദൃഢമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്‌തിരുന്നെങ്കിലും മണിപ്പൂര്‍ കാലപത്തോടെ സഖ്യത്തിനുള്ള വാതിലുകളെല്ലാമടഞ്ഞു. പ്രതീക്ഷിച്ച നിലയിലല്ല കാര്യങ്ങളെന്ന തിരിച്ചറിവ് ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്.

ലവ് ജിഹാദ് വിഷയവും മോദിയുടെ മുസ്ലീം പരമാര്‍ശവുമൊക്കെ ഉയര്‍ത്തി ക്രിസ്‌ത്യാനികളെ തങ്ങളിലേക്ക് അൽപമെങ്കിലും ഒന്നു ചേര്‍ത്തു നിര്‍ത്താന്‍ അവസാന ഘട്ടത്തിലും ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുമോ എന്നു കണ്ടു തന്നെ അറിയണം. ബിജെപി പ്രതീക്ഷ വയ്‌ക്കുന്ന തൃശൂരില്‍ സഭയുടെ പിന്തുണയില്ലാതെ ആ സ്വപ്‌നത്തിലേക്കെത്തുക അവര്‍ക്ക് തികച്ചും ദുഷ്‌കരമാകും.

മധ്യ കേരളത്തിലും വടക്കന്‍ കുടിയേറ്റ മേഖലകളിലും മലയോര മേഖലകളിലും സഭയുടെ പിന്തുണ മുന്നണികള്‍ക്ക് നിര്‍ണായകമാണ്. സിഎസ്‌ഐ സഭ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കൊപ്പമായിരുന്നെങ്കിലും സഭയിലെ വലിയൊരു വിഭാഗം ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമല്ല. നാടാര്‍ സംവരണം എന്ന നിയമസഭ തെരഞ്ഞെടുപ്പ് വാഗ്‌ദാനം ഇപ്പോഴും നടപ്പാക്കാത്തതില്‍ സിഎസ്‌ഐ സഭ നേതൃത്വത്തിന് തൃപ്‌തിയില്ല. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ സാന്നിധ്യമുള്ള മലങ്കര കത്തോലിക്ക വിഭാഗവും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

Also Read: 'തെരഞ്ഞെടുപ്പിൽ സമ്മർദ്ദ ശക്തിയാകില്ല'; സമദൂര നിലപാടുമായി ഓർത്തഡോക്‌സ് സഭ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.