ETV Bharat / state

ആലപ്പുഴ റെഡിയാണ്: തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് കളക്‌ടർ - Loksabha Election 2024 Alappuzha

author img

By ETV Bharat Kerala Team

Published : Apr 23, 2024, 10:40 PM IST

ആലപ്പുഴ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി അധികൃതര്‍. രണ്ട് മണ്ഡലങ്ങളിലേക്കാണ് ജില്ലയില്‍ പോളിങ് നടക്കുന്നത്. നാളെ വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണത്തിന് സമാപനമാകും.

LOK SABHA ELECTIONS 2024  CAMAPAIGN  ALAPPUZHA  MAVELIKKARA
Lok Sabha Elections 2024-Alappuzha is all set

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഒരുക്കങ്ങൾ പൂർണമായതായി ജില്ല കളക്‌ടർ അറിയിച്ചു. ഏപ്രിൽ 26-ന് രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. ആലപ്പുഴ, മാവേലിക്കര ലോക്‌സഭ മണ്ഡലങ്ങളിലാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പോളിങിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിന്‍റെ പരിധിയിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മണ്ഡലങ്ങൾക്ക് പുറമെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിമണ്ഡലവും ഉൾപ്പെടുന്നു. മാവേലിക്കര ലോക്‌സഭ മണ്ഡല പരിധിയിൽ ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ മണ്ഡലങ്ങളുമാണുള്ളത്. ആലപ്പുഴ മണ്ഡലത്തിൽ 11 സ്ഥാനാർഥികളും മാവേലിക്കര മണ്ഡലത്തിൽ ഒൻപത് സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്.

ആലപ്പുഴ മണ്ഡലത്തിൽ 14,00,083 വോട്ടർമാർ

ആലപ്പുഴ മണ്ഡലത്തിൽ ഇത്തവണ 14,00,083 വോട്ടർമാരാണ് ഉള്ളത്. 7,26,008 സ്ത്രീ വോട്ടർമാരും 6,74,066 പുരുഷ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്.

വോട്ടർമാരുടെ എണ്ണം മണ്ഡലം തിരിച്ച്: അരൂർ- 1,97,441 ചേർത്തല- 2,11,067 ആലപ്പുഴ- 1,98,199, അമ്പലപ്പുഴ- 1,75,048, ഹരിപ്പാട്- 1,92,559, കായംകുളം- 2,11,121, കരുനാഗപ്പള്ളി- 2,14,648.

മാവേലിക്കര മണ്ഡലത്തിൽ 13,31,880 വോട്ടർമാർ

മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ 13,31,880 വോട്ടർമാരാണ് ഉള്ളത്. 7,01564 സ്ത്രീ വോട്ടർമാരും 6,30,307 പുരുഷ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്.

വോട്ടർമാരുടെ എണ്ണം മണ്ഡലം തിരിച്ച്: ചങ്ങനാശ്ശേരി- 1,72,621, കുട്ടനാട്- 1,63,242, മാവേലിക്കര- 2,03,405, ചെങ്ങന്നൂർ- 2,01,481, കുന്നത്തൂർ- 2,05,559, കൊട്ടാരക്കര- 2,00,934, പത്തനാപുരം- 1,84,638 വോട്ടർമാർ.

ജില്ലയിലെ കന്നിവോട്ടര്‍മാര്‍

ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി 18,19 പ്രായപരിധിയിൽ ഉൾപ്പെടുന്ന 42,721 പുതിയ വോട്ടർമാരാണുള്ളത്. ആലപ്പുഴ മണ്ഡലത്തിലെ 23,898 പുതിയ വോട്ടർമാരിൽ 11839 സ്ത്രീകളും 12059 പുരുഷന്മാരുമാണുള്ളത്. പുതിയ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്

  • അരൂർ: സ്ത്രീ-1414, പുരുഷൻ-1378
  • ചേർത്തല: സ്ത്രീ-1809, പുരുഷൻ-1955
  • ആലപ്പുഴ: സ്ത്രീ-1541, പുരുഷൻ-1560
  • അമ്പലപ്പുഴ: സ്ത്രീ-1506, പുരുഷൻ-1459
  • ഹരിപ്പാട്: സ്ത്രീ 1691, പുരുഷൻ 1781
  • കായംകുളം: സ്ത്രീ-1925, പുരുഷൻ-2001
  • കരുനാഗപ്പള്ളി: സ്ത്രീ-1953, പുരുഷൻ-1925

മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ 18,823 പുതിയ വോട്ടർമാരിൽ 9248 സ്ത്രീ വോട്ടർമാരും 9575 പുരുഷ വോട്ടർമാരുമാണ്. പുതിയ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്.

  • ചങ്ങനാശ്ശേരി: പുരുഷൻ-1156, സ്ത്രീ-1110
  • കുട്ടനാട്: സ്ത്രീ-1331, പുരുഷൻ-1345
  • മാവേലിക്കര: സ്ത്രീ-1419, പുരുഷൻ-1421
  • ചെങ്ങന്നൂർ: സ്ത്രീ-1233, പുരുഷൻ 1348
  • കുന്നത്തൂർ: സ്ത്രീ-1526, പുരുഷൻ-1548
  • കൊട്ടാരക്കര: സ്ത്രീ-1454, പുരുഷൻ-1521
  • പത്തനാപുരം: സ്ത്രീ-1175, പുരുഷൻ-1236

വോട്ടെണ്ണൽ കേന്ദ്രങ്ങൾ

ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം- സെന്‍റ് ജോസഫ്‌സ് കോളജ്, എച്ച് എസ് എസ് ആൻഡ് എച്ച് എസ് ആലപ്പുഴ. മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം- ബിഷപ്പ് മൂർ കോളജ്, മാവേലിക്കര.

2614 പോളിങ് സ്റ്റേഷനുകൾ

ജില്ലയിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി ആകെ 2614 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ 1333 പോളിങ് സ്‌റ്റേഷനുകളും മാവേലിക്കര മണ്ഡലത്തിൽ 1281 പോളിംഗ് സ്‌റ്റേഷനുകളും പ്രവർത്തിക്കും. ഓരോ നിയോജക മണ്ഡലത്തിലും ഒരു മാതൃക പോളിങ് സ്‌റ്റേഷനും ഒരു പിങ്ക് (സ്ത്രീ സൗഹൃദ) പോളിങ്‌ സ്‌റ്റേഷനും ഉണ്ട്. മാതൃക പോളിങ്‌ സ്‌റ്റേഷനിൽ ഭിന്നശേഷിക്കാർക്കുള്ള വീൽച്ചെയർ, എല്ലാ വോട്ടർമാർക്കും ലൈറ്റ് റിഫ്രഷ്‌മെന്‍റ്, മുതിർന്ന പൗരർക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.

4,102 പോളിംഗ് ഉദ്യോഗസ്ഥർ

തെരഞ്ഞെടുപ്പ് ജോലികൾക്കായി 4,102 പോളിങ്‌ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 2,051 വീതം പ്രിസൈഡിങ് ഓഫീസർമാരും ഫസ്‌റ്റ് പോളിങ്‌ ഓഫീസർമാരും പ്രവർത്തിക്കും. 20 ശതമാനം ഉദ്യോഗസ്ഥർ റിസർവിലുണ്ട്.

മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചു

ജില്ലയിലെ 39 പ്രശ്‌ന ബാധിത പോളിങ് ബൂത്തുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്. 161 സെക്‌ട ർ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് കേന്ദ്ര സേന, സംസ്ഥാന പൊലീസ് എന്നിവരുടെ സേവനമുണ്ടാകും. ക്രിട്ടിക്കൽ പോളിങ്‌ ബൂത്തുകളിൽ സെൻട്രൽ ആംഡ് പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെ(സിഎപിഫ്) സേവനം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 151 സെൻസിറ്റീവ് ബൂത്തുകൾ ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിലാണ്. ക്രിട്ടിക്കൽ ബൂത്തുകളുടെ പ്രവേശന കവാടത്തിലും അകത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സുരക്ഷിതമായ വോട്ടെടുപ്പിനായി വെബ്‌കാസ്‌റ്റിങ് സംവിധാനവുമുണ്ട്.

ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 2044 വീതം ബാലറ്റ് യൂണിറ്റുകൾ, 2044 കൺട്രോൾ യൂണിറ്റുകൾ, 2213 വിവിപാറ്റ് എന്നിവയാണുള്ളത്. 20 ശതമാനം വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 30 ശതമാനം വിവിപാറ്റും അധികമായി കരുതിയിട്ടുണ്ട്. തകരാറുകൾ പരിഹരിക്കാൻ ഭെൽ എഞ്ചിനിയർമാരെ നിയോഗിച്ചിട്ടുണ്ട്. വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വിതരണം 85 ശതമാനത്തിലധികം പൂർത്തിയായി.

പ്രത്യേക വിഭാഗത്തിന് സൗജന്യ യാത്ര

തെരഞ്ഞെടുപ്പ് ഭിന്നശേഷി, വയോജന സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് പോളിങ് സ്‌റ്റേഷനുകളിൽ എത്തുന്നതിന് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ റാമ്പ് സൗകര്യം, വീൽ ചെയർ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മേൽ പ്രായമുള്ളവർക്കും തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്‌ത് തിരികെ പോകാൻ പൊതുഗതാഗതത്തിൽ ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ സൗജന്യ യാത്ര അനുവദിക്കും.

പോളിങ് ദിവസം പിഎച്ച്സി, സിഎച്ച്സി എന്നിവയുടെ പ്രവർത്തനം ആറുമണിവരെ നീട്ടും. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യം പോളിങ് ബൂത്തിന് സമീപം ഒരുക്കും. തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ എത്തുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും എസ്‌പിസി, എൻഎസ്എസ്, എൻസിസി വോളന്‍റിയേഴ്‌സിന്‍റെ സേവനം ലഭ്യമാക്കും. മെഡിക്കൽ കിറ്റ്, വെള്ളം, പ്രത്യേക ക്യൂ, വെയിൽ ഏൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തും.

വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

  • അരൂർ- എൻഎസ്എസ്, പള്ളിപ്പുറം
  • ചേർത്തല- സെന്‍റ് മൈക്കിൾസ് കോളജ്, ചേർത്തല
  • ആലപ്പുഴ- എസ്‌ഡിവി ഗേൾസ് എച്ച്എസ്എസ്, ആലപ്പുഴ
  • അമ്പലപ്പുഴ- സെന്‍റ് ജോസഫ്‌സ്, എച്ച്എസ്, ആലപ്പുഴ
  • കുട്ടനാട്- സെന്‍റ് മേരീസ് എച്ച്എസ്എസ്, ചമ്പക്കുളം
  • ഹരിപ്പാട്- ഗവ. ബോയ്‌സ് എച്ച്എസ്എസ്, ഹരിപ്പാട്
  • കായംകുളം- ടികെഎംഎം കോളജ്, നങ്ങ്യാർകുളങ്ങര
  • മാവേലിക്കര- ബിഷപ്പ് ഹോഡ്‌ജസ് എച്ച്എസ്എസ്, മാവേലിക്കര
  • ചെങ്ങന്നൂർ- ക്രിസ്ത്യൻ കോളജ്, ചെങ്ങന്നൂർ

ഇത്തവണ ആദ്യമായി ഇൻലാൻഡ് ഫ്‌ളയിങ് സ്‌ക്വാഡ്

തെരഞ്ഞെടുപ്പ് കാലത്തെ നിരീക്ഷണത്തിനായി 54 ഫ്‌ളൈയിങ് സ്‌ക്വാഡ്, അതിർത്തികളിൽ 81 സ്‌റ്റാറ്റിക് സർവൈലൻസ് ടീം, ഒമ്പത് ആന്‍റി ഡിഫേസ്മെന്‍റ് സ്‌ക്വാഡ്, ഒമ്പത് വീഡിയോ സർവൈലൻസ് ടീം, കുട്ടനാടൻ പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി ഇൻലാൻഡ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് എന്നിവ പ്രവർത്തിക്കുന്നുണ്ട്.

പരസ്യ പ്രചാരണം നാളെ (24) വൈകിട്ട് ആറ് വരെ

ഏപ്രിൽ 24-ന് വൈകിട്ട് ആറ് മണിക്ക് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കും. പോളിങ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ല.

3000-ൽ അധികം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ല പൊലീസ് മേധാവി

പോളിങ് ബൂത്തിലേക്ക് ഏകദേശം 3000 അധികം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജില്ല അതിർത്തികളിൽ കേന്ദ്ര സേനയുമായി ചേർന്ന് ശക്തമായ വാഹന പരിശോധനകൾ നടത്തി വരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചതിനു ശേഷം തെരഞ്ഞെടുപ്പ് നടപടികൾക്ക് വിഘാതമാകുമെന്ന് കണ്ടത്തിയ 1000 ല്‍ അധികം പേർക്കെതിരെ 107 സിആർപിസി, കാപ്പ പ്രകാരം റിപ്പോർട്ട് നൽകി മുൻകരുതൽ നടപടികയെടുത്തു. 2500 ൽ അധികം വാറന്‍റ് പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ പൂർത്തിയാക്കി.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്രസേനയെകൂടി ഉൾകൊള്ളിച്ചുകൊണ്ട് എല്ലാ പൊലീസ് സ്‌റ്റേഷൻ അതിർത്തികളിലും റൂട്ട് മാർച്ചുകൾ, പോയിന്‍റ് പട്രോളിങ്, വാഹന പരിശോധനകൾ നടത്തി വരികയാണ്.

മദ്യ, മയക്കുമരുന്ന് റെയിഡുകൾ ശക്തമാക്കിയതിൽ 1250 അബ്‌കാരി കേസുകളും 620 ലഹരി വിരുദ്ധ കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

ജില്ലയിൽ നിലവിലുണ്ടായിരുന്ന 213 ലൈസൻസ്‌ഡ് ആംസിൽ ബാങ്ക്, സ്‌പോർട്‌സ് എന്നിവയ്ക്ക് ഉപയോഗിക്കുന്നത് ഒഴികെ ബാക്കി എല്ലാ ആയുധങ്ങളും സ്‌റ്റേഷനുകളിൽ അംഗികൃത ആർമറികളിൽ നിക്ഷേപിച്ചിട്ടുണ്ട്.

ഇവിഎം വിതരണ കേന്ദ്രങ്ങളിൽ നിന്ന് ബൂത്തിലേക്കും വോട്ടിങ് കഴിഞ്ഞു കൗണ്ടിങ് സെന്‍ററുകളിലേക്കുമുള്ള വോട്ടിങ് മെഷീനുകൾ അടക്കമുള്ള പോളിങ് ഉപകരണങ്ങളുടേയും ഉദ്യോഗസ്ഥരുടേയും സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരുടെയും വാഹനകളുടെയും സുരക്ഷാ പ്ലാനുകൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്

കൊട്ടിക്കലാശം നിരീക്ഷണത്തിന് ഡ്രോൺ: 24ന് ആറുമണിവരെ നടക്കുന്ന കൊട്ടിക്കലാശം സംബന്ധിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഡ്രോൺ ഉൾപ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ കളക്‌ടര്‍ അലക്‌സ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, എഡിഎം. വിനോദ് രാജ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്‌ടർ ജി. എസ്. രാധേഷ്, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, സീനിയർ സൂപ്രണ്ട് എസ് അൻവർ, അഡീഷണൽ എസ്‌പി എസ് ടി സുരേഷ് കുമാർ, തെരഞ്ഞെടുപ്പ് ജൂനിയർ സൂപ്രണ്ട് ടി എ ഗ്ലാഡ്വിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Also Read: വോട്ടിടാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമില്ല; പകരം ഈ രേഖകൾ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.