ETV Bharat / sports

'ഇതു ടി20 ക്രിക്കറ്റാണ്, സെറ്റില്‍ ഡൗണ്‍ ചെയ്‌ത് കളിക്കാനൊന്നും സമയമില്ല'; നയത്തില്‍ ഒരു മാറ്റവുമില്ലെന്ന് സഞ്‌ജു സാംസണ്‍ - Sanju Samson on Strike Rate

author img

By ETV Bharat Kerala Team

Published : May 8, 2024, 4:12 PM IST

ടി20 ക്രിക്കറ്റില്‍ ആക്രമിച്ച് കളിക്കുകയാണ് പ്രധാനമെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍.

IPL 2024  SANJU SAMSON IPL 2024 RUNS  സഞ്‌ജു സാംസണ്‍  VIRAT KOHLI
rajasthan royals captain Sanju Samson on Strike-Rate in T20 cricket (IANS)

ന്യൂഡല്‍ഹി: ടി20 ക്രിക്കറ്റിലെ സ്‌ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിരാമമില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 17-ാം സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിട്ടുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റാണ്. സീസണില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്തുണ്ടെങ്കിലും കോലിയുടെ സ്‌ട്രൈക്ക് റേറ്റില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍.

ടി20 ക്രിക്കറ്റിൽ ക്ഷമയോടെയുള്ള സമീപനത്തിന് സ്ഥാനമില്ലെന്നാണ് സഞ്‌ജു തുറന്ന് പറഞ്ഞിരിക്കുന്നത്. ഐപിഎൽ 2024-ന്‍റെ ബ്രോഡ്‌കാസ്റ്ററുമായി സംസാരിക്കവെ ഇതു സംബന്ധിച്ച സഞ്‌ജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ... "20 ഓവര്‍ മത്സരമാണിത്. ഓരോ ഓവറും കളിയുടെ അഞ്ച് ശതമാനമാണ്. അതിനാൽ സെറ്റില്‍ ഡൗണ്‍ ചെയ്യാന്‍ സമയം വേണമെന്ന് ഒരു ബാറ്റര്‍ക്ക് പറയാന്‍ കഴിയില്ല.

അതു പോലെ തന്നെയാണ്, 10 റണ്‍സ് നേടിയ ശേഷം സിക്‌സറടിക്കാന്‍ ശ്രമിക്കാമെന്നും, ഒരു പ്രത്യേക ബോളര്‍ക്കെതിരെ ആക്രമിച്ച് കളിക്കാനാവില്ലെന്നും അവസാനത്തേക്ക് അടിക്കാമെന്നും പറയുന്നത്"- രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ വ്യക്തമാക്കി.

"ഈ ഫോര്‍മാറ്റില്‍ ബാറ്റുചെയ്യാന്‍ ഇറങ്ങുമ്പോള്‍ മനസില്‍ ഒരു ഒരു ഉദ്ദേശമേയുള്ളൂ. കഴിയുന്നത്ര ബൗണ്ടറികളും സിക്‌സറുകളുമടിക്കണം. അത്തരമൊരു ഇംപാക്‌ട് റോളാണ് കളിക്കാന്‍ ശ്രമിക്കേണ്ടത്. ഈ ഫോര്‍മാറ്റില്‍ റണ്‍സ് നേടുന്നതിന് വ്യക്തിഗത പാറ്റേണുകളൊന്നുമില്ല.

അതിന് ഒരേയൊരു വഴിയേയുള്ളൂ. ബോളര്‍ക്ക് മേല്‍ കഴിയുന്നത്രയും വേഗത്തില്‍ ആധിപത്യം സ്ഥാപിക്കുക. ടീമില്‍ ഒരാള്‍ക്ക് അതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റൊരാള്‍ക്ക് അതിന് കഴിയേണ്ടതുണ്ട്. അതിനായില്ലെങ്കില്‍ ടീം മത്സരം തോല്‍ക്കും. ഇതിന് സെക്കന്‍റ് ഗിയറില്ല, കഴിയുന്നത്ര ആക്രമണമാണ് വേണ്ടത്. ടി20 ക്രിക്കറ്റില്‍ ഇതാണെന്‍റെ വിശ്വാസം" സഞ്‌ജു സാംസണ്‍ വ്യക്തമാക്കി.

അതേസമയം ഐപിഎല്‍ 17-ാം പതിപ്പില്‍ മിന്നും പ്രകടനമാണ് സഞ്‌ജു സാംസണ്‍ നടത്തുന്നത്. നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സഞ്‌ജുവുണ്ട്. 11 മത്സരങ്ങളില്‍ നിന്നും 471 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ആദ്യ മൂന്ന് സ്ഥാനക്കാരില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ളതും സഞ്‌ജുവിനാണ്.

ALSO READ: 'ബൗണ്ടറി ലൈനില്‍ രണ്ട് തവണ തൊട്ടു'; സഞ്‌ജുവിന്‍റെ പുറത്താവലില്‍ നവ്‌ജ്യോത് സിങ്‌ സിദ്ദു - Sidhu On Sanju Samson Dismissal

11 ഇന്നിങ്‌സുകളില്‍ നിന്നും 542 റണ്‍സ് നേടി ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 148 ആണ്. 11 ഇന്നിങ്‌സുകളില്‍ നിന്നും 541 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്‌ക്‌വാദിന് 147 ആണ് സ്‌ട്രൈക്ക് റേറ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.