ETV Bharat / bharat

Stray Dog| തെരുവു നായ്‌ക്കളെ ദയാവധം ചെയ്യണം; കണ്ണൂര്‍ ജില്ല പഞ്ചായത്തിന്‍റെ ഹര്‍ജി സുപ്രീം കോടതിയില്‍, സംസ്ഥാനത്തോട് പ്രതികരണം തേടി

author img

By

Published : Jun 21, 2023, 1:33 PM IST

കണ്ണൂര്‍ ജില്ല പഞ്ചായത്ത് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ പ്രതികരണം തേടി നോട്ടിസ് നല്‍കി. ജൂലൈ എഴിനകം പ്രതികരണം അറിയിക്കണം

euthanise extremely dangerous stray dogs in Kannur  euthanise extremely dangerous stray dogs in Kannur  euthanise extremely dangerous stray dogs  plea to euthanise extremely dangerous stray dogs  Supreme court  Kannur Stray dog attack  തെരുവു നായ്‌ക്കളെ ദയാവധം ചെയ്യണം  കണ്ണൂര്‍ ജില്ല പഞ്ചായത്തിന്‍റെ ഹര്‍ജി  കണ്ണൂര്‍ ജില്ല പഞ്ചായത്ത്  ജസ്റ്റിസ് എം എം സുന്ദ്രേഷ്  ജസ്റ്റിസ് സൂര്യകാന്ത്
Stray Dog

ന്യൂഡല്‍ഹി: കണ്ണൂരില്‍ ഭീതി വിതച്ച് അലഞ്ഞ് നടക്കുന്ന അപകടകാരികളായ തെരുവു നായ്‌ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടി സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് കേരളത്തിന് നോട്ടിസ് അയച്ചത്. ജൂലൈ ഏഴിനകം മറുപടി നൽകാനാണ് നിർദേശം.

തെരുവ് നായ്ക്കളുടെ ആക്രമണം ഉന്നയിച്ച് കണ്ണൂർ ജില്ല പഞ്ചായത്ത് സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി സംസ്ഥാനത്തോട് പ്രതികരണം ആരാഞ്ഞത്. ഈ മാസം കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഉണ്ടായ ആക്രമണത്തിൽ 11 വയസുള്ള ഭിന്നശേഷിക്കാരനായ ആൺകുട്ടി മരിച്ചിരുന്നു. ജൂലൈ 12നാണ് വിഷയം കോടതി വീണ്ടും പരിഗണിക്കുന്നത്. ജൂലൈ ഏഴിനകം പ്രതികരണം സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടു.

2019ല്‍ 5,794 തെരുവുനായ ആക്രമണങ്ങളും 2020ല്‍ 3,951 ആക്രമണങ്ങളും 2021ല്‍ 7,927 ആക്രമണങ്ങളും 2022ല്‍ 11,776 ആക്രമണങ്ങളും ജില്ലയില്‍ നടന്നതായാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ വര്‍ഷം ജൂണ്‍ 19 വരെ 6,276 കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തുവെന്നും ഹര്‍ജിയില്‍ പറയുന്നു. ജില്ല പഞ്ചായത്ത് പരിധിയില്‍ 28,000 തെരുവു നായ്‌ക്കള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. തെരുവുനായ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഭീഷണി തുടരുകയാണെന്നാണ് ജില്ല പഞ്ചായത്ത് ഹര്‍ജിയില്‍ പറയുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി നിഹാല്‍ നൗഷാദിനെ തെരുവു നായ ആക്രമിച്ചത്. അരയ്‌ക്ക് തൊഴെ ഗുരുതരമായി പരിക്കേറ്റ നിഹാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭിന്നശേഷിക്കാരനായ നിഹാലിനെ വൈകിട്ട് അഞ്ചുമണിയോടെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പറമ്പിലേക്ക് തെരുവുനായ്‌ക്കള്‍ എത്തുന്നത് കണ്ടാണ് സമീപവാസികള്‍ ഇവിടെ തെരച്ചില്‍ നടത്തിയത്. കുട്ടിക്ക് തലമുതല്‍ കാലുവരെ നിരവധി കടിയേറ്റിരുന്നു. സംസാര ശേഷി ഇല്ലാതിരുന്ന നിഹാലിന് ആക്രമണ സമയത്ത് ബഹളം വയ്‌ക്കാന്‍ സാധിക്കാതിരുന്നതിനാല്‍ സമീപത്തുണ്ടായിരുന്നവര്‍ക്ക് ആക്രമണം തടയാന്‍ സാധിച്ചില്ല.

സംഭവത്തിന് ശേഷം നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തു വന്നിരുന്നു. തെരുവു നായ ആക്രമണം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ആളുകള്‍ പരാതി ഉന്നയിച്ചിട്ടും ഭരണകൂടം വേണ്ട നടപടി സ്വീകരിച്ചില്ല എന്ന് വിമര്‍ശനവും ഉയരുകയുണ്ടായി. നിഹാലിന്‍റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പ്രതികരണം. സംസ്ഥാനത്ത് വ്യാപകമാവുന്ന തെരുവു നായ ആക്രമണത്തിന്‍റെ കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ വിഷയം ഉന്നയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം 2022 ഓഗസറ്റ് 30ന് അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ഉണ്ടായത്. തെരുവ് നായകളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം കേരളത്തിലും മുംബൈയിലും ഭീഷണിയായി മാറിയ തെരുവു നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് വിവിധ പൗരസമിതികൾ പുറപ്പെടുവിച്ച ഉത്തരവുകളുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.